വർഗീസേട്ടൻറെ കാനഡ സ്വപ്നം


കഴിഞ്ഞുപോയ ഓർമ്മകളിലേക്ക് തിരിച്ചു നടന്നപ്പോൾ മനസ്സിലേക്ക് തെളിഞ്ഞുവന്ന മുഖം കോട്ടയംകാരൻ വർഗീസ് ചേട്ടൻറെതാണ്. ആലുവയിലെ പ്രശസ്തമായ സ്ഥാപനത്തിലെ സെക്രട്ടറിയാണ്.  55 വയസ്സ് കഴിഞ്ഞു. പത്രവായന കണ്ടാലറിയാം കാഴ്ചശക്തി നന്നേ കുറഞ്ഞിട്ടുണ്ടെന്ന്. അദ്ദേഹത്തിൻറെ മുറിയിൽ തന്നെയായിരുന്നു ഞാനും. കൂർക്കംവലിയും സഹിച്ചു ഒരുവിധത്തിൽ നേരം വെളുപ്പിക്കും. 
      രാവിലെ നേരത്തെ എണീറ്റ് ദേഹം മുഴുവൻ എണ്ണ പുരട്ടി വ്യായാമവും ചെയ്തു അന്ന് വന്ന   ദിനപത്രം എടുത്ത് വിവാഹ കോളത്തിൽ ഒരു പരതലാണ് പ്രധാന ജോലി. വർഗീസേട്ടൻറെ ഇളയ മകന് വിവാഹ ആലോചന നടക്കുന്നുണ്ട് നഴ്സിനെ തന്നെ വേണം. നേഴ്സ് ആകുമ്പോൾ കാനഡയിലേക്ക് എളുപ്പം വിസ കിട്ടും. എങ്ങനെയെങ്കിലും കാനഡയിലേക്ക് അവരെ പറഞ്ഞയക്കണം. പിന്നാലെ വർഗീസ് ചേട്ടനും ഒന്ന് പോണം .പിന്നെ പത്രത്തിൽ നിന്നും പറ്റിയ നമ്പർ എടുത്തു ഓരോ വീട്ടിലേക്കും വിളിച്ചു  അന്വേഷണവും തുടങ്ങും. ഇതൊരു പതിവ് കാഴ്ചയായിരുന്നു.
          വർഗീസ് ചേട്ടൻറെ ആഗ്രഹങ്ങളെല്ലാം സഫലീകരിക്കട്ടെ എന്ന് മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് കുറച്ചു നാളുകൾക്ക് ശേഷം ഞാനവിടെ നിന്നും മറ്റൊരിടത്തേക്ക് യാത്രയായി. 

Comments